Thursday, February 19, 2009

ചൂണ്ട


വിജയന്‍, ശിശുപാലന്‍ ചേട്ടന്‍, മണിച്ചേട്ടന്‍ എന്നിവരോടൊത്ത് ചെമ്പകശ്ശേരി കടവിലും ഇടയപ്പുറം പാടത്തും ചൂണ്ടയിടാന്‍ പോകുന്നത് ഓര്‍ക്കുന്നു. ശവക്കോട്ടയുടെ പുറകിലുള്ള പാടത്ത് തവളകളുടേയും ചീവീടുകളുടേയും ശബ്ദം, പാടത്തെ ചെളിയില്‍ പൂണ്ട കാല്‍ വലിക്കുമ്പോള്‍ വരുന്ന ശബ്ദം, മണം...ഇടവഴിയിരുവശങ്ങളിലുമുള്ള മുളങ്കൂട്ടത്തില്‍ നിന്നും ...ഊമന്റേയും, മുളയുരയുന്നതിന്റേയും ശബ്ദം... ഇരയിടാനായി ചേമ്പുപറിച്ച് വേരില്‍ കുടുങ്ങിയ ഞാഞ്ഞൂളുകളെ ചിരട്ടയില്‍ കരുതി അവരുടെ കൂടെ. വിജയന്‍ ചേട്ടന്‍ ബീടി ആഞ്ഞുവലിച്ചതിന്‍ വെട്ടത്തില്‍ ചൂണ്ടക്കൊളുത്തില്‍ ടങ്കീസു കെട്ടുന്നത്...!
പിന്നീട്, നേരം വെളുക്കുന്നതിനു മുന്‍പ് ഈര്‍ക്കിലിയില്‍ കോര്‍ത്ത മൂഷി, വരാല്‍ എന്നിവയുമായി ശിശുപാലന്‍ ചേട്ടന്‍ മുന്‍പേ ഓടും....




വിജയന്‍ ചേട്ടന്‍, ചെളിയിന്‍ വരമ്പ് തീര്‍ക്കുന്നവന്‍. കോരുന്ന ഓരോ തൂമ്പാച്ചെളിയും വരമ്പിലേറ്റി രണ്ടു കണ്ടത്തിലേയും വെള്ളം രണ്ടുവിതാനത്തില്‍ നിര്‍ത്തുന്നവന്‍. തേമ്പി, തേച്ചുപിടിപ്പിക്കുന്ന ഓരോ അടര്‍ ചെളിയും...പകുതി മുങ്ങിക്കിടക്കുന്ന ജലവ്യാളിയുടെ ചെതുമ്പലാക്കുന്നവന്‍...
ഉച്ചവെയിലില്‍ തിളങ്ങും- തെന്നും വരമ്പിലൂടെ പെരുവിരല്‍ ആഴ്ത്തി നടക്കുന്നവന്‍.
പാലറ്റു നൈഫുകൊണ്ട് എണ്ണച്ചായത്തില്‍ എങ്ങനെ തേച്ചു പിടിപ്പിച്ചാലാണ് അതു പോലൊന്ന് വരയ്ക്കാനാവുക..?!

Wednesday, February 18, 2009

സര്‍പ്പശാപം

2007-ല്‍ വരച്ച ഈ ചിത്രം അനിലിന്റെ വരികളുമായി ചേര്‍ത്തു വായിക്കാം, അല്ലാതെയും.




സര്‍പ്പശാപം

തായമ്പക പഠിപ്പിക്കുന്നത് കാണാന്‍
ശേഖരേട്ടന്റെ വീട്ടില്‍ പോകുമ്പോഴാണ്
കണ്ടത്
വൈകുന്നേരത്തിന്റെ വെളിച്ചത്തില്‍
കശുമാവിന്‍വേരുകളെന്നു തോന്നി

കാവിനരികിലെ ഇടവഴിയില്‍
വളര്‍ന്ന പൂവാംകുരുന്നിലയ്ക്കും
കുറുന്തോട്ടിപ്പടര്‍പ്പിനുമിടയില്‍
പാതിയുടല്‍ പിരിഞ്ഞ
ഇണസര്‍പ്പങ്ങള്‍

കൈകളില്ലാതെ പുണരുക എങ്ങനെയെന്ന്
അവ കാണിച്ചു തന്നു

ഉരഗംപോല്‍ ഉടല്‍ വഴക്കമുള്ള കാപ്പിരി പെണ്ണുങ്ങള്‍
പിന്നീട് ആ ഓര്‍മ്മ കൊണ്ടുവന്നിട്ടുണ്ട്
അരയില്‍ നിന്ന് ഊരിയെടുക്കുമ്പോള്‍
ബെല്‍റ്റ് ഇണയെത്തിരയുന്നുവെന്ന്
തോന്നിയിട്ടുണ്ട്

കാലനക്കം കേട്ടാവണം
രതിയുടെ പകുതിയില്‍
ഇഴപിരിയും ഊഞ്ഞാല്‍ പോലെ
ഇണപിരിഞ്ഞ്
അവ രണ്ടു വഴിയ്ക്ക് ഇഴഞ്ഞുപോയി
വലത്തോട്ട് പോയത് പെണ്‍സര്‍പ്പമായിരുന്നോ?
ഒന്നു തിരിഞ്ഞു നിന്നതെന്തിന്?

പത്തി വിടര്‍ത്തി രോഷത്തോടെ ചീറ്റി
മഞ്ഞളും പൂവുമണിഞ്ഞ
ചിത്രകൂടക്കല്ലുകള്‍‍ക്കിടയില്‍
അത് മറഞ്ഞു

ഇണയുടെ ഉടലിന്റെ ചൂടറിയും മുന്‍പ്
എപ്പോഴും നീ ചുറ്റഴിഞ്ഞെറിയപ്പെടട്ടേയെന്ന്
പ്രാകുകയായിരുന്നോ?

ടി.പി.അനില്‍കുമാര്‍