Showing posts with label ചിത്രങ്ങള്‍. Show all posts
Showing posts with label ചിത്രങ്ങള്‍. Show all posts

Sunday, April 5, 2009

സമാന്തര പ്രപഞ്ചങ്ങള്‍

ഈ ബളോഗ് വായിക്കുന്ന നിങ്ങളുടെ വേറൊരു പകര്‍പ്പ് ഉണ്ടോ..?! നിങ്ങളല്ല, പക്ഷേ നിങ്ങളുടെ എല്ലാ അനുഭവങ്ങളും ഓര്‍മ്മകളും ഉള്ള വേറൊരാള്‍ !ഈ കക്ഷിയുടെ ജീവിതവും നിങ്ങളുടേത് പോലെ ആയിരുന്നു.ഈ അപരന്‍ ഈ കുറിപ്പ് വായിച്ചു മുഴുമിപ്പിക്കാതെ വേറേതെങ്കിലും പ്രവര്‍ത്തിയില്‍ വ്യാപൃതനാകുമായിരിക്കും; നിങ്ങള്‍ ഈ വായന തുടരുകയും ചെയ്യും. ഈ അപരനും ഭൂമിയെന്നു പേരുള്ള ഒരു ഗ്രഹത്തില്‍ സൂര്യനെന്നു പേരുള്ള നക്ഷത്രത്തെ വലം വെയ്ക്കുകയായിരിക്കും.

ലഹരി മരുന്നിന്റെ ഉപയോഗത്താല്‍ വിഭ്രാന്മക അനുഭൂതികളിലേക്ക് ആണ്ടുപോകുന്ന ഒരാളുടെ അനുഭവ പ്രപഞ്ചമല്ലിത്.വിചിത്രവും അസംഭാവ്യവുമായി തോന്നാമെങ്കിലും ആധുനിക ശാസ്ത്രം പറയുന്നത് ഇതാണ്.പ്രപഞ്ച ഘടനാ ശാസ്ത്രം ഇതിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. ഏറ്റവും ലളിതവും പരക്കെ അംഗീകരിക്കപ്പെട്ടതുമായ പ്രപഞ്ച മാതൃക പറയുന്നത് നിങ്ങളുടെ ഈ അപരന്‍ 10^10^28മീറ്റര്‍ (10 to the power of 10 to the power of 28) അകലത്തിലുള്ള വേറൊരു ജോഡി ഗാലക്സിയില്‍ ഉണ്ട് എന്നു തന്നെയാണ്.

ഇത് ഒരു വന്‍ അകലം തന്നെ ആണെങ്കിലും ഇതൊരു അയഥാര്‍ത്ത സങ്കല്‍പ്പമോ, നിങ്ങളുടെ അപരന്‍ ഒരു സങ്കല്‍പ്പ സൃഷ്ടിയോ അല്ല. സംഭാവ്യതാസാധ്യതാ സിദ്ധാന്തത്തിന്റെ (Elementery probablity തിയറിയുടെ )വളരെ സൂക്ഷ്മവും വ്യക്തവുമായ ഒരു നിഗമനം.

ആ‍ധുനിക ജ്യോതിശാസ്ത്ര കണക്കുകള്‍ പറയുന്നത് സ്പേസ് അനന്തമാണെന്നാണ്.അതില്‍ ദ്രവ്യത്തിന്റെ വ്യാപീകരണം ഒരേ പോലെയാണന്നും.അനന്തമായ സ്ഥല രാശിയില്‍ ഏതൊരു അസാദ്ധ്യമായ സംഭവം പോലും എവിടെയെങ്കിലും നടന്നിരിക്കുമെന്നാണ്. അങ്ങ് മനുഷ്യവാസ യോഗ്യമായ അനന്തം ഗ്രഹങ്ങളും അവയില്‍ നിങ്ങളെപ്പോലെ തന്നെ ,അതേ പേരില്‍ അതേ ഒര്‍മ്മകളോടെ, അനേകം വ്യക്തികള്‍ നിങ്ങളുടെ ജീവിതരാശിയിലെ എല്ലാ സാധ്യതകളുടേയും (every permutation of your life choices) വേഷങ്ങള്‍ ആടി ജീവിക്കുന്നുണ്ടാകണം.

നിങ്ങളൊരിക്കലും നിങ്ങളുടെ അപരനെ കണ്ടുമുട്ടാനിടയില്ല.നമ്മുടെ ദൃഷ്ടിക്ക് കാണാനാവുന്നതിന്റെ ഏറ്റവും കൂടിയ അകലങ്ങള്‍ ഇപ്പോള്‍ കണക്കാക്കപ്പെടുന്നത്, 4 x 10^26 മീറ്ററാണ് (4 x 10 to the power of 26 mts). ഇത് പ്രപഞ്ച്ചൊല്‍‍പ്പത്തിയുടെ തുടക്കമായ അതിവികാസത്തിന് ( Big Bang) ശേഷമുള്ള പതിനാല് ബില്യന്‍ വര്‍ഷങ്ങള്‍ കൊണ്ട് പ്രകാശ കണിക ആകെ സഞ്ചരിച്ച ദൂരമാണ്.ഇതാണ് നമുക്ക് അനുഭവവേദ്യമായ പ്രപഞ്ചം.അപ്പോള്‍ നാം പറയുന്ന അപരന്റെ ലോകവും ഇതേ അളവുകളില്‍ ഇതുപോലെ തന്നെ പരിണമിച്ചുണ്ടായ ഒരു ലോകമാണ്. ഇതാണ് സങ്കല്‍പ്പിക്കാവുന്നതില്‍ ഏറ്റവും ലളിതമായ ഒരു സമാന്തര പ്രപഞ്ചം.ഒരോ പ്രപഞ്ചവും ആത്യന്തികമായി ബഹുപ്രപഞ്ചത്തിന്റെ ചെറു അംശം മാത്രം.

ഇങ്ങനെയുള്ള ഒരു സങ്കല്‍പ്പം വെറും അതിഭൌതികവാദമാണ് എന്ന് വിചാരിച്ചേക്കരുത്. അതിഭൌതികമോ ഭൌതികമോ എന്നത്, അത് എത്രമാത്രം വിചിത്രമാണെന്നുള്ളതല്ല, മറിച്ച് ആശയം പരീക്ഷണ- നിരീക്ഷണ വിധേയമാക്കാമോ എന്നുള്ളതാ‍ണ്.ശാസ്ത്രത്തിന്റെ അതിരുകള്‍ ക്രമേണ വികസിച്ച് ഒരുകാലത്ത് അതി ഭൌതിക സങ്കല്‍പ്പം എന്ന് വിവക്ഷിച്ചിരുന്ന പല ആശയങ്ങളേയും ഉള്‍ക്കൊള്ളുകയുണ്ടായി. ഉദാഹരണങ്ങള്‍ അനവധി: ഉരുണ്ട ഭൂമി, വര്‍ത്തുളമായ സ്ഥലസങ്കല്‍പ്പം, പ്രകാശവേഗത്തൊടടുക്കുമ്പോള്‍ സമയം ക്രമേണ ചുരുങ്ങുന്നത് (time slow down), ക്വാണ്ടം സൂപ്പര്‍ പൊസിഷന്‍സ്, തമോ ഗര്‍ത്തങ്ങള്‍ (black holes) എന്നിവ. അടുത്ത കാലത്തായി ബഹുപ്രപഞ്ച-സമാന്തര പ്രപഞ്ച ആശയങ്ങളും ഈ പട്ടികയില്‍ വന്നു ചേര്‍ന്നു എന്നു കാണാം. ഇവ, പരീക്ഷണ വിധേയമായിക്കഴിഞ്ഞ ആപേക്ഷികതാ സിദ്ധാന്തം, ഊര്‍ജകണ വാദം ( quantum theory) എന്നിവയില്‍ അധിഷ്ഠിതമാണ്.
നാലു തരത്തിലുള്ള ബഹു പ്രപഞ്ചങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ ശാസ്ത്രം പറയുന്നത്. സമാന്തരപ്രപഞ്ചങ്ങള്‍ ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല, മറിച്ച് എത്ര തലത്തിലുള്ള സമാന്തര പ്രപഞ്ചങ്ങള്‍ ഉണ്ട് എന്നുള്ളതാണ് ഇപ്പോള്‍ ശാസ്ത്രത്തെ അലട്ടുന്നത്.

തുടരും....!

Thursday, March 26, 2009

നീല വെളിച്ചം : moon lit mindscape


ഈ ഇരട്ട പെയിന്റിങ്ങുകളെക്കുറിച്ച് എന്തെഴുതാന്‍. ഒരു ചിത്രത്തില്‍ പല ചെറു ചിത്രങ്ങള്‍, അതില്‍ പിന്നെ ചെറു ചിത്രങ്ങള്‍....കാഴ്ച്ചകള്‍. അങ്ങനെ പല അടുക്കുകളിലായാണ് ഇതിന്റെ കാഴ്ച്ചവട്ടം.



അനന്തമാണ് സാദ്ധ്യതകള്‍ എന്നു തോന്നുമെങ്കിലും ഉരുത്തിരിഞ്ഞു വരുന്മ്പോഴേക്കും ഇത് ഇങ്ങനയേ ആവുകയുള്ളു എന്നു തോന്നിപ്പിക്കും. വളരെ deterministic ആയ എന്തോ ഒന്ന്. ഇതിനെ മറികടക്കുവാന്‍ ആവുന്നവര്‍ ഉണ്ടാവുമായിരിക്കും. എന്റെ പരിമിതി ഇതാണ്.

ആരാണ് ഞാന്‍ (നാം) ?! എന്റെ എല്ലാ ഓര്‍മ്മകളും, അനുഭവങ്ങളും, ചിന്തകളും, വികാരങ്ങളും, ആധികളും, ആകുലതകളും ആകെക്കൂടി ചേര്‍ത്തെഴുതിയാല്‍ ഒരു ഗിഗാബൈറ്റ് കാണുമായിരിക്കും. മനുഷ്യജാതിയുടെ-human genome-മൊത്തം വലിപ്പം ഒരു ഗിഗാബൈറ്റ് അറിവേ (information content) കാണൂ..! അപ്പോള്‍ മൊത്തം പ്രപഞ്ചത്തിന്റെ എത്ര ? ചിന്തകള്‍ ഈ വഴിക്കും ആവാം...അപ്പോള്‍ നമ്മുടെ ഈ പ്രപഞ്ചം ഒരു ചെറു കണിക മാത്രമാവുന്ന അനന്ത പ്രപഞ്ച സങ്കല്‍പ്പത്തില്‍ നാം എവിടെ നില്‍ക്കുന്നു..! ഈ മായാപ്രപഞ്ച സങ്കല്‍പ്പത്തില്‍ നാമും....നമ്മുടെ........
തുടക്കം ഈ സ്കെച്ച്......!

Sunday, March 1, 2009

സുഹറ


“സുഹ്റായുടെ ഭാവം പെട്ടെന്നു മാറിപ്പോയി. ഉള്ളില്‍ ഒരു പുതിയ വെളിച്ചം; മുഖത്തു രക്തപ്രസാദവും കണ്ണുകള്‍ക്കു തിളക്കവും. ചുരുണ്ട മുടി നടുവേ വകഞ്ഞ്, ചെവി മൂടി ഭംഗിയായി കെട്ടിവച്ച് അവള്‍ നടക്കും.”

‘പ്രിയപ്പെട്ട മകന്‍ മജീദ് വായിച്ചറിയാന്‍ സ്വന്തം ഉമ്മാ എഴുതുന്നത്:
‘മിനിയാന്നു വെളുപ്പിനു നമ്മുടെ സുഹറാ മരിച്ചു. അവളുടെ വീട്ടില്‍ക്കിടന്ന്; എന്റെ മടിയില്‍ തലവെച്ച്. പള്ളിപ്പറമ്പില്‍ അവളുടെ ബാപ്പയുടെ കബറിനരുകിലാണ് സുഹറായെ മറവു ചെയ്തിരിക്കുന്നത്.’

‘മരിക്കുന്നതിനു മുമ്പു നിന്റെ പേരു പറഞ്ഞു. നീ വന്നോ എന്നു പല തവണ ചോദിച്ചു.’

അന്ന്...മജീദ് യാത്ര പറഞ്ഞ് ഇറങ്ങാന്‍ തുടങ്ങുകയായിരുന്നു. സുഹറാ എന്തോ പറയുവാന്‍ ആരംഭിച്ചു. മുഴുമിക്കുന്നതിനു മുമ്പ്................
‘പറയാന്‍ തുടങ്ങിയത് അപ്പോഴും അവളുടെ മനസ്സിലുണ്ടായിരുന്നിരിക്കണം.
എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്റാ പറയാന്‍ തുടങ്ങിയത്?’

ചിത്രം വരക്കുമ്പോള്‍ സുഹറയോ ബാല്യകാല സഖിയോ മനസ്സില്‍ ഉണ്ടായിരുന്നില്ലാ. വരഞ്ഞ് വരഞ്ഞു വന്നപ്പോള്‍ മനസ്സിലായി ബഷീര്‍ അബോധ മനസില്‍ എപ്പോഴും ഉണ്ടായിരുന്നു എന്ന്...!
“ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തിയ ഒരേട്, വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു....”എന്ന് എം.പി.പോളിനെ ക്കൊണ്ട് എഴുതിപ്പിച്ച ഒരു അനുഭവ വിസ്മയം...!

Thursday, February 19, 2009

ചൂണ്ട


വിജയന്‍, ശിശുപാലന്‍ ചേട്ടന്‍, മണിച്ചേട്ടന്‍ എന്നിവരോടൊത്ത് ചെമ്പകശ്ശേരി കടവിലും ഇടയപ്പുറം പാടത്തും ചൂണ്ടയിടാന്‍ പോകുന്നത് ഓര്‍ക്കുന്നു. ശവക്കോട്ടയുടെ പുറകിലുള്ള പാടത്ത് തവളകളുടേയും ചീവീടുകളുടേയും ശബ്ദം, പാടത്തെ ചെളിയില്‍ പൂണ്ട കാല്‍ വലിക്കുമ്പോള്‍ വരുന്ന ശബ്ദം, മണം...ഇടവഴിയിരുവശങ്ങളിലുമുള്ള മുളങ്കൂട്ടത്തില്‍ നിന്നും ...ഊമന്റേയും, മുളയുരയുന്നതിന്റേയും ശബ്ദം... ഇരയിടാനായി ചേമ്പുപറിച്ച് വേരില്‍ കുടുങ്ങിയ ഞാഞ്ഞൂളുകളെ ചിരട്ടയില്‍ കരുതി അവരുടെ കൂടെ. വിജയന്‍ ചേട്ടന്‍ ബീടി ആഞ്ഞുവലിച്ചതിന്‍ വെട്ടത്തില്‍ ചൂണ്ടക്കൊളുത്തില്‍ ടങ്കീസു കെട്ടുന്നത്...!
പിന്നീട്, നേരം വെളുക്കുന്നതിനു മുന്‍പ് ഈര്‍ക്കിലിയില്‍ കോര്‍ത്ത മൂഷി, വരാല്‍ എന്നിവയുമായി ശിശുപാലന്‍ ചേട്ടന്‍ മുന്‍പേ ഓടും....




വിജയന്‍ ചേട്ടന്‍, ചെളിയിന്‍ വരമ്പ് തീര്‍ക്കുന്നവന്‍. കോരുന്ന ഓരോ തൂമ്പാച്ചെളിയും വരമ്പിലേറ്റി രണ്ടു കണ്ടത്തിലേയും വെള്ളം രണ്ടുവിതാനത്തില്‍ നിര്‍ത്തുന്നവന്‍. തേമ്പി, തേച്ചുപിടിപ്പിക്കുന്ന ഓരോ അടര്‍ ചെളിയും...പകുതി മുങ്ങിക്കിടക്കുന്ന ജലവ്യാളിയുടെ ചെതുമ്പലാക്കുന്നവന്‍...
ഉച്ചവെയിലില്‍ തിളങ്ങും- തെന്നും വരമ്പിലൂടെ പെരുവിരല്‍ ആഴ്ത്തി നടക്കുന്നവന്‍.
പാലറ്റു നൈഫുകൊണ്ട് എണ്ണച്ചായത്തില്‍ എങ്ങനെ തേച്ചു പിടിപ്പിച്ചാലാണ് അതു പോലൊന്ന് വരയ്ക്കാനാവുക..?!

Wednesday, February 18, 2009

സര്‍പ്പശാപം

2007-ല്‍ വരച്ച ഈ ചിത്രം അനിലിന്റെ വരികളുമായി ചേര്‍ത്തു വായിക്കാം, അല്ലാതെയും.




സര്‍പ്പശാപം

തായമ്പക പഠിപ്പിക്കുന്നത് കാണാന്‍
ശേഖരേട്ടന്റെ വീട്ടില്‍ പോകുമ്പോഴാണ്
കണ്ടത്
വൈകുന്നേരത്തിന്റെ വെളിച്ചത്തില്‍
കശുമാവിന്‍വേരുകളെന്നു തോന്നി

കാവിനരികിലെ ഇടവഴിയില്‍
വളര്‍ന്ന പൂവാംകുരുന്നിലയ്ക്കും
കുറുന്തോട്ടിപ്പടര്‍പ്പിനുമിടയില്‍
പാതിയുടല്‍ പിരിഞ്ഞ
ഇണസര്‍പ്പങ്ങള്‍

കൈകളില്ലാതെ പുണരുക എങ്ങനെയെന്ന്
അവ കാണിച്ചു തന്നു

ഉരഗംപോല്‍ ഉടല്‍ വഴക്കമുള്ള കാപ്പിരി പെണ്ണുങ്ങള്‍
പിന്നീട് ആ ഓര്‍മ്മ കൊണ്ടുവന്നിട്ടുണ്ട്
അരയില്‍ നിന്ന് ഊരിയെടുക്കുമ്പോള്‍
ബെല്‍റ്റ് ഇണയെത്തിരയുന്നുവെന്ന്
തോന്നിയിട്ടുണ്ട്

കാലനക്കം കേട്ടാവണം
രതിയുടെ പകുതിയില്‍
ഇഴപിരിയും ഊഞ്ഞാല്‍ പോലെ
ഇണപിരിഞ്ഞ്
അവ രണ്ടു വഴിയ്ക്ക് ഇഴഞ്ഞുപോയി
വലത്തോട്ട് പോയത് പെണ്‍സര്‍പ്പമായിരുന്നോ?
ഒന്നു തിരിഞ്ഞു നിന്നതെന്തിന്?

പത്തി വിടര്‍ത്തി രോഷത്തോടെ ചീറ്റി
മഞ്ഞളും പൂവുമണിഞ്ഞ
ചിത്രകൂടക്കല്ലുകള്‍‍ക്കിടയില്‍
അത് മറഞ്ഞു

ഇണയുടെ ഉടലിന്റെ ചൂടറിയും മുന്‍പ്
എപ്പോഴും നീ ചുറ്റഴിഞ്ഞെറിയപ്പെടട്ടേയെന്ന്
പ്രാകുകയായിരുന്നോ?

ടി.പി.അനില്‍കുമാര്‍




Tuesday, February 3, 2009

അടി ഔസോ




ബാല്യകാല സ്മരണകളില്‍ കനത്തുനില്‍ക്കുന്ന ഒരോര്‍മ്മയാണ് ‘അടി ഔസോ’. ആരായിരുന്നയാള്‍? ഞങ്ങള്‍ കുട്ടികള്‍ എല്ലാം ഓരോരോ കഥകള്‍ മെനഞ്ഞുണ്ടാക്കും അയാളെപ്പറ്റി.കാരണം അയാള്‍ ആരോടും സംസാരിക്കാറില്ല.
കീറിപ്പിന്നിക്കുത്തിയ മുഷിഞ്ഞ മുണ്ട്, ഒരു ഷര്‍ട്ടിനുമുകളില്‍ വേറെ ഷര്‍ട്ട്, പിന്നതിന്നുമുകളില്‍ വേറൊന്ന്....ചെവിയില്‍ എപ്പോഴും ഒരു പെന്‍സിലോ മറ്റോ.കടകളില്‍ നിന്ന് എറിഞ്ഞുകളയുന്ന കട്ടിക്കടലാസ്സില്‍ എപ്പോഴും എഴുതിക്കൊണ്ടിരിക്കും.ആലുവ വിട്ടയാള്‍ പോകാറില്ല. പക്ഷെ നാട്ടുകാരനുമല്ല.
ട്രെയിന്‍ കയറിവരുന്ന (ഇറക്കി വിടുന്ന) എത്രയോ മനോനിലതെറ്റിയവര്‍ അന്നും ഇന്നും ആലുവയിലുണ്ട് !
മൌസമര്‍ത്തി വരച്ചപ്പോള്‍ ഛായ നിലനിര്‍ത്താന്‍ പണിപ്പെട്ടിട്ടുണ്ട്, കാരണം പഴയ ചങ്ങാതിമാര്‍ ആരെങ്കിലും കണ്ടാല്‍ തിരിച്ചറിയണമല്ലോ..!

Monday, January 19, 2009

തോണിക്കടവത്തെ ബുദ്ധന്‍

.......................എന്റെ കാര്യത്തില്‍ ഒരു ചിത്രം ജനിയ്ക്കുന്നത് വളരെ ബോധപൂര്‍വ്വമായ തയ്യാറെടുപ്പുകൊണ്ടല്ല.അതായിരുന്നുവെങ്കില്‍ ഞാന്‍ ഒരു ജ്യാമതീയ ശില്‍പ്പം തന്നെ ഉണ്ടാക്കുമായിരുന്നു. പക്ഷേ അതിലും അപ്പുറം മനസ്സിന്റെ അനന്തമായ മാനങ്ങളില്‍ ഉണ്ടാവുന്ന ഓളങ്ങള്‍ മറ്റു ഭൌതിക ചേരുവകളുമായി ചേര്‍ന്ന് ഉണ്ടാവുന്ന സ്ഥല-കാല- നിറ-രൂപ സങ്കലനമാണ് ചിത്രം.ഒരു കൊള്ളിയാനില്‍ തെളിയുന്ന മനസ്സിലെ രൂപം പോലെ , പുലര്‍കാല വെളിച്ചത്തില്‍ മെല്ലെ തെളിയുന്ന പുഴയോര ദൃശ്യം പോലെ മനസ്സില്‍ (എന്താണ് മനസ്സ്..!?)........

ഒരു ശില്‍പ്പം ഒരു ചിത്രമായി പരിണമിച്ച കഥയാണ്. എന്റെ ശില്‍പ്പമായ ‘കലുങ്കിലിരിയ്ക്കുന്ന മാഷാണ് ‘ ത്രിമാനത്തില്‍ നിന്നും ചിത്രത്തിലെ ബുദ്ധനായി മാറിയത്. ഇതിനൊന്നും ക്ലിപ്തമായ ഉത്തരം തരാനില്ല. സമയത്തെ തിരിച്ചിട്ടാല്‍ ( തിരിച്ചു വിട്ടാല്‍ ) ഈ ചിത്രത്തിലെ ബുദ്ധനാകാം കലുങ്കിലിരിയ്ക്കുന്ന മഷായി മാറുന്നത്. ആര്‍ക്കറിയാം...?!

Friday, January 16, 2009

അവസാനത്തെ അത്താഴം

1979-ല്‍ വരച്ച ഈ ചിത്രം അക്കൊല്ലം തന്നെ കേരളമൊട്ടുക്കും വഴിയരികില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതാണ്.


ബറോഡയിലെ പഠനം ഉപേക്ഷിച്ച് അശാന്തമായ യാത്രകള്‍ക്കൊടുവില്‍ തിരിച്ചെത്തിയിരുന്ന സമയം. സൈലന്റ് വാലി ജലവൈദ്യുതി പദ്ധതി നടപ്പാക്കുന്നതിന്റെ ചര്‍ച്ചകള്‍ നടക്കുന്നതറിഞ്ഞു. കുറച്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് ഉറ്റ സുഹ്ര്ത്തുക്കളോടൊപ്പം സൈലന്റ് വാലികാടുകളില്‍ നടത്തിയ യാത്രയില്‍ സുഹ്രത്ത് ഉണ്ണിക്ക്രഷ്ണനു വേണ്ടി Entomology collection നടത്തിയതോര്‍ക്കുന്നു. അവിടെ കണ്ട നീല-പച്ച മയില്‍പ്പീലി ശലഭങ്ങളും, വലിയ വെള്ള ഒച്ചുകളും, സിംഹവാലന്‍ കുരങ്ങുകളും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന സമയം. ഇവയുടെ രക്ഷയ്ക്ക് എന്തെങിലും ചെയ്യണമെന്ന ആഗ്രഹമാണ് ഈ ചിത്രപ്രദര്‍ശനത്തിനു പ്രേരകമായത്. തിരുവനന്തപുരം മുതല്‍ പയ്യന്നൂര്‍ വരെ സുഹ്രത്ത് V.N.ചന്ദ്രനോടൊപ്പം തെരുവോരത്ത് നടത്തിയ പ്രദര്‍ശനം ഏകദേശം ഒരു മാസം നീണ്ടുനിന്നു.സാധാരണ ജനങ്ങളിലേയ്ക്കു എത്തിക്കാന്‍ കഴിഞ്ഞു എന്ന ത്രപ്തി മനസ്സില്‍ ഇപ്പോഴും നിറവായ്.
മന്ത്രിയും കോണ്ട്രാക്ടറും പുരോഹിതരും ഉദ്യോഗസ്തവീരനും എല്ലാം ചേര്‍ന്ന ഈ അത്താഴവിരുന്നില്‍ ഞാന്‍ കണ്ട വെണ്‍ ഒച്ചുകളും, ശലഭങ്ങളും എല്ലാം തീന്‍ മേശയില്‍ എത്തിയതായി സ്വപ്നം കണ്ടു.







Tuesday, January 6, 2009

മകള്‍

ഷാര്‍ജയില്‍ വന്നതിനു ശേഷം വരച്ച ചിത്രങ്ങളിലൊന്ന്.തീരെ നിവര്‍ത്തിയില്ലെങ്കില്‍ മാത്രമെ ഇപ്പോള്‍ വരക്കാറുള്ളു. പ്രദര്‍ശനങ്ങളൊന്നും ഇപ്പോഴില്ല, വളരെ സ്വകാര്യം.


ആളൊഴിഞ്ഞ പള്ളിയില്‍ നില്‍ക്കുന്ന അച്ചനും മകളും പഴയ സ്കെച്ചില്‍ നിന്നും പെയിന്റിങ്ങായപ്പോള്‍ ഊഷരമായ മലഞ്ചരിവിലെ രൂപങ്ങളായി മാറി...?! അമ്മയുടെ കുഴിമാടം പെയിന്റിങ്ങിലില്ലെങ്കിലും നിങ്ങള്‍ക്കു കാണാനൊക്കുന്നുണ്ടാവണം...?!